ചരിത്രം പിറന്നു; ഓസീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ലോകകപ്പ്

അണ്ടര്‍ 19 ഏകദിന ലോകകപ്പ് നാലാം വട്ടവും സ്വന്തമാക്കി ഇന്ത്യന്‍ ടീം. ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് സന്തമാക്കിയത്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ മഞ്‌ജോത്ത് കൈരയാണ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചത്.

ഇതോടെ നാല് വട്ടം കൗമാര ലോകകപ്പ് ഉയര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. 2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ലോകകപ്പ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു. 101 പന്തിലാണ് കല്‍റ സെഞ്ച്വറി നേടിയത്. എട്ട് ഫോറും മൂന്ന് സിക്‌സിന്റേയും സഹായത്തോടെയായിരുന്നു ചരിത്ര സെഞ്ച്വറി. ഇന്ത്യയ്ക്കായി പൃത്ഥിഷാ 29ഉം ഗില്‍ 31ഉം റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ ദേശായി 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 32 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ബ്രയന്റിനെ പൊറെല്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ 28 റണ്‍സുമായി എഡ്വാര്‍ഡും 13 റണ്‍സെടുത്ത സാംഗയും ക്രീസ് വിട്ടു. ഉപ്പല്‍ 34 റണ്‍സിന് പുറത്തായപ്പോള്‍ അഞ്ചു റണ്‍സായിരുന്നു സതര്‍ലന്‍ഡിന്റെ സമ്പാദ്യം. ഹോര്‍ട്ട് 13 റണ്‍സെടുത്തു.

ഇവാന്‍സിനും ഹാള്‍ഡിക്കും രണ്ടക്കം കടക്കാനായില്ല. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിനെ 216ല്‍ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്.