ഏഷ്യാ കപ്പ് ഫൈനല്‍: ഇവര്‍ ആദ്യം ബാറ്റ് ചെയ്താല്‍ പിന്നെ നോക്കണ്ട, വിജയികളെ പ്രവചിച്ച് ആകാശ് ചോപ്ര

കൊളംബോയില്‍ ആദ്യം ബാറ്റ് ചെയ്താല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് ഫൈനലില്‍ വിജയിക്കുമെന്ന് പ്രശസ്ത കമന്റേറ്റര്‍ ആകാശ് ചോപ്ര. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ശ്രീലങ്കന്‍ നിരയെ പിടിച്ചുകെട്ടാനാകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍, അവര്‍ ഈ മത്സരം വണ്‍വേ ട്രാഫിക് പോലെ അവസാനിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നു. തുടക്കത്തില്‍ അവര്‍ എത്ര റണ്‍സ് നേടിയാലും ശ്രീലങ്കയെ സ്‌കോര്‍ ചെയ്യാന്‍ അവര്‍ അനുവദിക്കില്ല. ബോളര്‍മാരില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ ആദ്യം ബാറ്റ് ചെയ്താല്‍ ബാറ്റര്‍മാരിലും എനിക്ക് ആത്മവിശ്വാസമുണ്ട്.

രോഹിത് ശര്‍മ്മയ്ക്ക് ശ്രീലങ്കയെ ഒരുപാട് ഇഷ്ടമാണ്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്താല്‍ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സ് സ്ഫോടനാത്മകമായിരിക്കും. അദ്ദേഹത്തിനൊപ്പം ശുഭ്മാന്‍ ഗില്ലും ഉണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ സ്പിന്‍ കളിച്ച രീതി, ഈ പിച്ചുകളില്‍ ഈ ബോളര്‍മാര്‍ക്കെതിരെ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് പറയാം. ദുനിത് വെല്ലലഗെ ഒരു പ്രാവശ്യം നമ്മെ വിഷമിപ്പിച്ചെങ്കിലും, അയാള്‍ക്ക് അത് ആവര്‍ത്തിച്ച് ചെയ്യാന്‍ കഴിയില്ല- ചോപ്ര പറഞ്ഞു.

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഫൈനലില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും റിസര്‍വ് ദിനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മഴ കളിമുടക്കിയാലും തിങ്കളാഴ്ച കളിയുടെ ബാക്കി നടക്കും.

ഇന്ത്യ ഏഴ് ഏഷ്യാ കപ്പ് കിരീടങ്ങള്‍ നേടിയപ്പോള്‍ ലങ്കയ്ക്ക് ആറ് കിരീടങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ശ്രീലങ്ക ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്മാരാണ്. ഇരു ടീമുകളും 166 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ 97 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ശ്രീലങ്ക 57 മത്സരങ്ങള്‍ വിജയിച്ചു. 11 മത്സരങ്ങള്‍ ഫലമില്ലാതെയും ഒരെണ്ണം ടൈയിലും അവസാനിച്ചു.

മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. ഇന്ന് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പ്രവചനം. ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളെ മത്സരം പൂര്‍ത്തിയാക്കും. നാളെയും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.