ഇഷാനും ശ്രേയസിനുമെതിരായ നടപടി, പ്രത്യേക സന്ദേശവുമായി സച്ചിന്‍

ബിസിസിഐ നിര്‍ദേശങ്ങള്‍ അവഗണിച്ച് രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്ന ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യറേയും കരാര്‍ പട്ടികയില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിന്റെ പ്രധാന്യം ഊന്നിപ്പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന കാലത്തും താന്‍ മുംബൈക്കായി കളത്തിലിറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്നെന്നു പറഞ്ഞ സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ കളിക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എക്‌സില്‍ എഴുതി.

രഞ്ജി ട്രോഫി സെമി ഫൈനല്‍ ആവേശകരമായിരുന്നു! മികച്ച ബാറ്റിംഗ് വീണ്ടെടുപ്പാണ് മുംബൈയ്ക്ക് ഫൈനലിലേക്കുള്ള മാര്‍ച്ചിന് സഹായകമായത്. എന്റെ കരിയറില്‍ ഉടനീളം, എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം മുംബൈയ്ക്കായി കളിക്കാന്‍ ഞാന്‍ ആവേശഭരിതനായിരുന്നു. ഞങ്ങളുടെ ഡ്രസ്സിംഗ് റൂമില്‍ ഏകദേശം 7-8 ഇന്ത്യന്‍ കളിക്കാര്‍ ഉണ്ടായിരുന്നു, അവരോടൊപ്പം കളിക്കുന്നത് രസകരമായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ താരങ്ങള്‍ രഞ്ജി കളിക്കാന്‍ തിരിച്ചെത്തുമ്പോള്‍ അതവരുടെ കളിനിരവാരം മെച്ചപ്പെടുത്തുകയേ ഉള്ളൂ. ചിലപ്പോള്‍ അവര്‍ അവരുടെ പുതിയ കഴിവുകള്‍ കണ്ടെത്തുന്നതും അങ്ങനെയായിരിക്കാം. എന്റെ കരിയറില്‍ അവസരം കിട്ടുമ്പോഴൊക്കെ മുംബൈക്കായി കളിക്കാന്‍ പോവാറുണ്ടായിരുന്നു.

മികച്ച താരങ്ങള്‍ പ്രാദേശിക ടൂര്‍ണമെന്റുകളിലും പാഡ് കെട്ടിയിറങ്ങുമ്പോള്‍ അവരുടെ ടീമുകളേയും ആരാധകര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങും. അങ്ങനെ ടൂര്‍ണമെന്റുകളുടെ പ്രചാരമേറും. ബിസിസിഐ പ്രാദേശിക ക്രിക്കറ്റിനും തുല്യ പ്രാധാന്യം കൊടുക്കുന്നത് ഏറെ പ്രശംസനീയമാണ്- സച്ചിന്‍ കുറിച്ചു.