ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചിരുന്നു. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പാക് കോച്ച് മൈക്കൽ ജെയിംസ് ഹെസ്സൻ സംസാരിച്ചിരിക്കുകയാണ്.
‘ഇഷാൻ ലെഗ് സൈഡിലേക്ക് മാത്രം കളിച്ച് സ്കോർ കണ്ടെത്തുന്ന കളിക്കാരനല്ല. ഗ്രൗണ്ടിന്റെ ഇരുവശത്തേക്കും ഷോട്ടുകൾ പായിക്കാൻ താരത്തിന് കഴിയും. സ്പിൻ ബൗളറെ പവർപ്ലേയിൽ കൊണ്ടുവന്നാൽ പോലും അതിനെ മറികടക്കാൻ കഴിയും. അഭിഷേക് ശർമയെ നേരത്തെ മടക്കാനായെങ്കിലും ഇഷാന്റെ വിക്കറ്റ് നേടുന്നത് ടീമിന് വെല്ലുവിളിയായിരുന്നു’
‘ടൂർണമെന്റുകളിൽ തോൽവികൾ സംഭവിക്കാമെന്നും അതിൽ നിന്ന് വേഗത്തിൽ തിരിച്ചുവരികയാണ് വേണ്ടതെന്നും ഹെസ്സൻ പറഞ്ഞു. ഇത് വലിയ ടൂർണമെന്റാണ്. എല്ലായ്പ്പോഴും കാര്യങ്ങൾ നമുക്ക് അനുകൂലമായി വരണമെന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തെറ്റുകൾ സ്വയം വിലയിരുത്തി ശക്തമായി ടീം തിരിച്ചു വരും’ മൈക്കൽ ജെയിംസ് ഹെസ്സൻ പറഞ്ഞു.