രേവന്ത് റെഡ്ഡിക്കെതിരായ മകളുടെ പരാമർശം; മന്ത്രി കെ സുരേഖയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ ശുപാർശ
തെലങ്കാന വനം-പരിസ്ഥിതി മന്ത്രി കെ. സുരേഖയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഗവർണറോട് ശുപാർശ ചെയ്തു. ഗവർണർ ഉടൻ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കൊപ്പം സുരേഖയുടെ മകൾ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.
സുരേഖയുടെ മകൾ സുഷ്‌മിത പൊതുപരിപാടിയിൽ രേവന്ത് റെഡ്ഡിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും വിമർശിച്ചതാണ് പാർട്ടിയിൽ വിവാദമായത്. പർകൽ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും മത്സരിപ്പിക്കണമെന്ന രേവന്ത് റെഡ്ഡിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു സുഷ്‌മിതയുടെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പർകൽ മണ്ഡലത്തിൽ നിന്ന് സുഷ്‌മിത മത്സരിക്കാൻ നീക്കം നടത്തുന്നതായും നേരത്തെ പ്രചാരണമുണ്ടായിരുന്നു.
മന്ത്രിസഭയിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ കെ. സുരേഖ രംഗത്തെത്തി. നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിശദീകരണം നൽകാൻ അവസരം നൽകിയില്ലെന്ന് സുരേഖ ആരോപിച്ചു. മകൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
വിവാദ പരാമർശങ്ങൾ നടത്തിയ മറ്റ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും സുരേഖ ചോദിച്ചു. മകളുടെ പരാമർശത്തിന്റെ പേരിൽ തന്നെ മാത്രം ലക്ഷ്യമിടുന്നത് ശരിയല്ലെന്നും അവർ പ്രതികരിച്ചു. സംഭവത്തോടെ തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ്.
‘സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്’; പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്
‘പരീക്ഷാ സംവിധാനത്തിൽ വിശ്വാസമില്ല’; മഹാരാഷ്ട്രയിൽ വിദ്യാർഥി പ്രതിഷേധം ശക്തം, പിന്തുണയുമായി രാഹുൽ ഗാന്ധി