'ചൈനീസ് വൈറസി'ന് എതിരെ ശക്തമായ തിരിച്ചുവരവു നടത്തുമെന്ന് ട്രംപ്; പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പരാമര്‍ശം അമേരിക്കയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ട്വീറ്റിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ചൈനയില്‍ നിന്നു വന്ന വൈറസ് എന്ന അര്‍ത്ഥത്തിലാണ് ട്രംപിന്റെ പരാമര്‍ശം. വൈറസിന്റെ ഉത്ഭവസ്ഥലം സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടാവാത്ത സാഹചര്യത്തില്‍ ചൈന തന്നെയാണ് വൈറസിന്റെ ഉറവിടം എന്ന് ഉറപ്പിക്കുന്ന രീതിയിലാണ് ട്രംപിന്റെ വാക്കുകള്‍. വ്യോമയാനം അടക്കമുള്ള അമേരിക്കയിലെ വ്യവസായങ്ങള്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

ട്രംപിന്റെ ചൈനീസ് വൈറസ് പ്രയോഗത്തിനെതിരെ അമേരിക്കയില്‍ നിന്നടക്കം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ പരാമര്‍ശം അനുചിതമാണെന്നും ചൈനക്കാരെ വൈറസുമായി ചേര്‍ത്ത് പ്രയോഗിക്കുക വഴി വംശീയാധിക്ഷേപം നടത്തുന്നതാണെന്നുമാണ് ആരോപണം ഉയരുന്നത്. രോഗത്തെ ഏതെങ്കിലും സ്ഥലത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ പരാമര്‍ശിക്കുന്നത് ശരിയായ രീതിയല്ലെന്നും നിരവധി പേര്‍ വിമര്‍ശിക്കുന്നു.