'കടുപ്പമേറിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം'; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സ്ഥിരക ഉറപ്പാക്കലാണ് പ്രധാനലക്ഷ്യമെന്ന് പറഞ്ഞ സുനക് കടുപ്പമേറിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും നല്‍കി.

ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ഇന്ത്യയിലാണ് ഋഷി സുനകിന്റെ വേരുകള്‍. പഞ്ചാബില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് ഋഷി.

പഞ്ചാബിലാണ് ഋഷി സുനക്കിന്റെ കുടുംബ വേരുകള്‍. പഞ്ചാബില്‍ ജനിച്ച്, തുടക്കത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. ബ്രിട്ടനില്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു അവര്‍. ഋഷിയുടെ മാതാപിതാക്കള്‍ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മേയ് 12നാണ് ജനനം.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് ഋഷി സുനക്. 42 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയായിരുന്നു ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.

2009ലാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷിത മൂര്‍ത്തിയെ വിവാഹം ചെയ്തത്. ഋഷിയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അനൗഷ്‌കയും കൃഷ്ണയും. യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ടില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദേഹം രഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത്.
2020 ഫെബ്രുവരിയില്‍ കാബിനറ്റ് പോസ്റ്റായ എക്സ്ചിക്കറിന്റെ ചാന്‍സലറായി നിയമിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസിനും ജീവനക്കാര്‍ക്കും അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടു. എന്നാല്‍, കുടുംബങ്ങള്‍ക്ക് മതിയായ ജീവിതച്ചെലവ് നല്‍കാത്തതിന് വിമര്‍ശിക്കപ്പെട്ടു. യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചെങ്കിലും അദേഹം പരാജയപ്പെട്ടിരുന്നു.

ഋഷി സുനക്കിനെ തോല്‍പ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും 45 ദിസങ്ങള്‍ മാത്രമാണ് ആ കസേരയില്‍ ഇരിക്കാന്‍ സാധിച്ചത്. യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ മുന്‍നിര രാഷ്ട്രീയക്കാരനാണ് ഋഷി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  2015 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ ഋഷി ഭഗവത് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.