ഉക്രൈന് എതിരെയുള്ള റഷ്യന്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം: നാറ്റോ

ഉക്രൈനെതിരെയുള്ള റഷ്യന്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് നാറ്റോ. റഷ്യന്‍ യുദ്ധപ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍ സ്റ്റോള്‍ട്ടന്‍ബെര്‍ഗ് അപലപിച്ചു. യുദ്ധം അനേകം സാധാരണക്കാരുടെ ജീവനെയും ജീവിതത്തെയും പ്രയാസത്തിലാക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

യൂറോ- അറ്റ്ലാന്റിക് സുരക്ഷക്കുള്ള ഗുരുതരമായ ഭീഷണിയാണിത്. റഷ്യയുടെ പുതിയ അധിനിവേശത്തെ നാറ്റോ സഖ്യം അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താനാണ് യു എസ് ഭരിക്കുന്നതെങ്കില്‍ റഷ്യ ഉക്രൈനിനെ ആക്രമിക്കില്ലായിരുന്നെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പുടിന്‍ തുടക്കത്തില്‍ ഇത് ആഗ്രഹിച്ചില്ല. ചര്‍ച്ച ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുയും അവസാനം ദൗര്‍ബല്യം കാണുകയായിരുന്നെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ അഫ്ഗാനില്‍ നിന്ന് പിന്‍മാറിയതും ദൗര്‍ബല്യമായി റഷ്യ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൈനീകാഭ്യാസങ്ങള്‍ക്ക് ശേഷം സൈനീകര്‍ അവരുടെ കേന്ദ്രങ്ങളിലേക്ക് മാറുമെന്നായിരുന്നു റഷ്യ ഇതുവരെ അറിയിച്ചിരുന്നത്. അതിനിടെ നിരവധി തവണ ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, യുഎസ് പ്രതിനിധികളുമായി റഷ്യന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറ്റമില്ലെന്ന നിലപാടിലായിരുന്നു റഷ്യ.

റഷ്യ ഫെബ്രുവരിയില്‍ ഉക്രൈന്‍ അക്രമിക്കുമെന്ന് യുഎസ് മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ യുഎസ് ഭീതിപരത്തുകയാണെന്നായിരുന്നു റഷ്യയുടെ മറുപടി. ചര്‍ച്ചകളിലെല്ലാം നാറ്റോ സഖ്യത്തില്‍ നിന്ന് ഉക്രൈന്‍ പിന്മാറണമെന്ന ആവശ്യമാണ് പ്രധാനമായും റഷ്യ മുന്നോട്ട് വച്ചിരുന്നത്.

ഉക്രൈനിലേക്ക് കടക്കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഉക്രൈന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെയുള്ള 1,50,000 പട്ടാളക്കാര്‍ക്ക് പുറമേ 2,00,000 സൈനീകരെ കൂടി റഷ്യ വിന്യസിച്ചു.