റഷ്യയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക്ക് സ്‌റ്റേറ്റ്; ഭയാനകമെന്ന് യുഎസ്

റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്.

ഇസ്ലാമിക്ക് സ്റ്റേറ്റ് അക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് വിവരം. സംഗീത പരിപാടിക്കിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെ ‘ഭീകരാക്രമണം’ എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. റഷ്യന്‍ റോക്ക് ബാന്‍ഡ് പിക്‌നിക്കിന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായത് അതിദാരുണമായി ദുരന്തമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. മരണങ്ങളുണ്ടെന്നും സോബിയാനിന്‍ സ്ഥിരീകരിച്ചു.

അഞ്ചംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അക്രമികളെ പിടികൂടാനായിട്ടില്ല. ആക്രമണത്തെ ഭയാനകമെന്നാണ് യുഎസ് വിശേഷിപ്പിച്ചിരിക്കുന്നത്.