ഗാസയില്‍ റംസാന്‍ മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന ജോ ബൈഡന്‍; തള്ളി ഇസ്രയേലും ഹമാസും; യുദ്ധം തുടരും

ഗാസയില്‍ റംസാന്‍ മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാല്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

അടുത്ത ആഴ്ചയോടെ ആറ് ആഴ്ചത്തെ വെടിനിര്‍ത്തലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി പലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്നും ബൈഡന്‍ പറഞ്ഞു.
പാരീസിലും ദോഹയിലും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അദേഹത്തിന്റെ പ്രതികരണം.

ബൈഡന്റെ പ്രസ്താവനയെ തള്ളി ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രസ്താവനയാണ് അദേഹം നടത്തിയതെന്ന് ഹമാസ് പറഞ്ഞു. ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ഇസ്രയേല്‍ അധികൃതരും പറഞ്ഞു. നേരത്തെ ഹമാസ് വെടി നിര്‍ത്തലിന് തയാറായെങ്കിലും ഇസ്രയേല്‍ ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന് നിലപാടാണ് സ്വീകരിച്ചത്.