ഗാസയിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌ക്; എതിർത്ത് ഇസ്രയേൽ, സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

ഗാസയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. യുദ്ധം തകർത്ത ഗാസയിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് ശനിയാഴ്ച മസ്‌ക് എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു. എന്നാൽ മസ്‌കിന്റെ നടപടിയെ എല്ലാ അർത്ഥത്തിലും എതിർക്കുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഷ്‌ലോമോ കാർഹി പറഞ്ഞു.

ഹമാസ് തീവ്രവാദ സംഘടനയാണ് എന്നും ഇന്റർനെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് ലഭ്യമാക്കിയാൽ സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് കാർഹി മുന്നറിയിപ്പ് നൽകി.

‘ഇതിനെതിരെ പോരാടാൻ ഇസ്രായേൽ എല്ലാ മാർഗവും സ്വീകരിക്കും. ഹമാസ് ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. അത് ഞങ്ങൾക്കറിയാം. മസ്‌കും അതറിയണം. സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും. ‘- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സ്റ്റാർലിങ്കിന്റെ സേവനം എന്നു മുതല്‍ ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യൻ അധിനിവേശ വേളയിൽ യുക്രൈനിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് എത്തിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ഗാസയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ല. അടിയന്തര സേവനങ്ങൾക്കായുള്ള നമ്പറുകളും പ്രവർത്തിക്കുന്നില്ല.

സന്നദ്ധ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെടാനാകാത്ത സാഹചര്യവുമുണ്ടെന്ന് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഒക്ടോബർ ഏഴു മുതൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 7703 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400ലേറെ ഇസ്രയേലികൾ കൊല്ലപ്പെട്ടു.