ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണം, പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന്  ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയം പാസായി. ജോർദാൻ അവതരിപ്പിച്ച പ്രമേയത്തെ120 രാജ്യങ്ങള്‍ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയം അപകീർത്തികരമെന്ന് ഇസ്രയേൽ പ്രതികരിച്ചു.

അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. കാനഡയുടെ ഭേദഗതിയെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വരികയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം പേരും ഇസ്രയേലിനെ പിന്തുണയ്ക്കാതെ നാസി ഭീകരവാദികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.