കശ്മീര്‍ വിഷയത്തില്‍ വീണ്ടും മദ്ധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്; 'വിഷയം സൂക്ഷ്മമായി വിലയിരുത്തുകയാണ്'

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത് നാലാം തവണയാണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ട്രംപ് പറയുന്നത്. അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ നിര്‍ദ്ദേശം എന്നതാണ് ശ്രദ്ധേയം. കാശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസില്‍ ലോക സാമ്പത്തിക ഫോറം നടക്കുന്നതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ഖാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ വാഗ്ദാനം. ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം ആദ്യം പരാമാര്‍ശിച്ചത്.
” ഞങ്ങള്‍ കാശ്മീരിനെ കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും. സഹായിക്കാന്‍ പറ്റുമെങ്കില്‍ തീര്‍ച്ചയായും അതിന് തയ്യാറാകും. ഈ വിഷയങ്ങള്‍ വളരെ സൂക്ഷ്മമായി വിലയിരുത്തുകയാണ്”
അതേസമയം, ട്രംപിന്റെ സഹായ വാഗ്ദാനം പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാം ഖാന്‍  സ്വാഗതം ചെയ്തു. അമേരിക്കയ്ക്ക് മാത്രമെ പ്രശ്‌ന പരിഹാരത്തിന് സഹായിക്കാന്‍ കഴിയുവെന്നും പ്രസിഡന്റ് ട്രംപിലാണ് തന്റെ പ്രതീക്ഷയെന്നും പാക് പ്രസിഡന്റ് ഇമ്രാം ഖാനും പറഞ്ഞു.
കഴിഞ്ഞ ഏകദേശം ഒരു വര്‍ഷത്തിനിടെ നാലാം തവണയാണ് അമേരിക്ക കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ നാല് തവണയും ഇന്ത്യ ഇക്കാര്യം തള്ളി കളയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നായിരുന്നു രാജ്യത്തിന്റെ നിലപാട്. അതേസമയം പാകിസ്ഥാന്റെ നിലപാട് വ്യത്യസ്തമാണ്. വിഷയം അന്താരാഷ്ട്രവത്കരിക്കാനാണ് അവര്‍ ശ്രമിച്ചത്. 370 -ാം വകുപ്പ് പിന്‍വലിച്ചതിന് ശേഷം വിഷയം യുഎന്നില്‍ ചര്‍ച്ച ചെയ്യാന്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു.