വിഴിഞ്ഞം സമരത്തിലെ ഗൂഢാലോചനയെ കുറിച്ച് സമഗ്ര അന്വേഷണം വേണം; തുറമുഖ പദ്ധതി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്; പിന്നോട്ടില്ലെന്ന് ഇ.പി

കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്ന വാര്‍ത്ത അത്യന്തം ഗൗരവപൂര്‍ണ്ണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോകത്തിന്റെ ചരക്ക് ഗതാഗതത്തില്‍ തന്നെ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ പറ്റുന്ന ഈ പദ്ധതിയെ അട്ടിമറിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നത് ഗൗരവപൂര്‍ണ്ണമാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമാകുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും, മത്സ്യ വ്യാപാരത്തിനും, കയറ്റുമതിക്കുമുള്‍പ്പെടെ ഏറെ സഹായകമായ പദ്ധതിയാണ്. കൊച്ചി തുറമുഖം കേരള വികസനത്തിന് നല്‍കിയ സംഭാവന ഏറെ വലുതാണ്.

Read more

പ്രകൃതിദത്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന ഈ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറെ മുന്നോട്ടുപോയ ശേഷം അത് നിര്‍ത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് ഏറെ സംശയമുയര്‍ത്തുന്നത് കൂടിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന കാര്യം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. അത് നടപ്പിലാക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.