ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു; മുസ്ലിം യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം

ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കി. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24-കാരനായ യുവാവിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നാഗപട്ടണം കില്‍വേലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോറവച്ചേരി സ്വദേശി മുഹമ്മദ് ഫിസന്‍ ഖാനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ ഫെയ്സ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്യുകയും അതിന്റെ സ്വാദിനെ പറ്റി വിവരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു കൂട്ടം ആളുകള്‍ വ്യാഴാഴ്ച രാത്രി യുവാവിന്റെ വീട്ടിലെത്തുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഗ്രാമത്തില്‍ ഒരു ഫോട്ടോകോപ്പി ഷോപ്പ് നടത്തുകയാണ് ഫിസന്‍.

പരിക്കേറ്റ യുവാവിനെ നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ദിനേശ് കുമാര്‍ (28), ആര്‍ അഗൈതന്‍ (29), എ. ഗണേഷ് കുമാര്‍ (27), എം.മോഹന്‍ കുമാര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിനേശ് കുമാര്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടി അംഗം കൂടിയാണ്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

അവശനിലയിലായ ഇയാളെ പിന്നീട് നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.