ബിജെപിയുമായി ഇനി കൂട്ടില്ല; ലോകസഭ തിരഞ്ഞെടുപ്പിനായി പുതുസഖ്യം; അണ്ണാമലൈയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; തല്ലിപ്പിരിയലില്‍ വ്യക്തത വരുത്തി അണ്ണാ ഡിഎംകെ

ബിജെപിയുമായുള്ള സഖ്യം ഇനിയില്ലെന്നും ലോകസഭ തിരഞ്ഞെടുപ്പിനായി പ്രത്യേക സഖ്യം രൂപീകരിക്കുമെന്നും അണ്ണാ ഡിഎംകെ. തമിഴ്‌നാട്ടിലെ ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വ്യക്താവ് കെ.പി മുനുസ്വാമി പറഞ്ഞു.

ബിജെപിയെ പോലൊരു വലിയ പാര്‍ട്ടിയോട് അതിന്റെ പ്രസിഡന്റിന്റെ മാറ്റാന്‍ അണ്ണാ ഡിഎംകെ ആവശ്യപ്പെടുമോ എന്ന് ചോദിക്കുന്നതും പോലും ബാലിശമാണെന്നും മുനുസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ വിട്ടുപോക്ക് താല്‍ക്കാലികം മാത്രമാകുമെന്നു ബിജെപി കരുതുന്നത്. പ്രതിപക്ഷ ഇന്ത്യ മുന്നണി യാഥാര്‍ഥ്യമായപ്പോഴാണ് എന്‍ഡിഎയെ ഉണര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങിയത്. ബെംഗളൂരുവില്‍ ഇന്ത്യ മുന്നണി യോഗം ചേര്‍ന്നപ്പോള്‍ ന്യൂഡല്‍ഹിയില്‍ 38 കക്ഷികളെ വിളിച്ചു കൂട്ടി ബിജെപി എന്‍ഡിഎ സജീവമാക്കി.

അണ്ണാ ഡിഎംകെ മുന്നണി വിട്ടതോടെ ആ ശ്രമങ്ങള്‍ക്ക് ഇളക്കം തട്ടിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ജനതാദളുമായി (എസ്) കൈ കോര്‍ത്ത് പ്രതീക്ഷകള്‍ നിലനിര്‍ത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് വലിയ സഖ്യകക്ഷികളിലൊന്നു പോയത്. ഇനി മഹാരാഷ്ട്രയിലെ ശിവസേന ഷിന്‍ഡെ വിഭാഗവും അജിത് പവാറിന്റെ എന്‍സിപി ഘടകവുമാണു ബിജെപിക്കു പുറമേ സ്വന്തം നിലയ്ക്ക് സീറ്റു നേടാന്‍ കെല്‍പുള്ള കക്ഷികളായി അവശേഷിക്കുന്നത്.