മോദിയോട് തെളിവ് ചോദിക്കാത്തതെന്ത് ? തിരഞ്ഞെടുപ്പ് കമ്മീഷന് മുട്ടുവിറക്കുമോ എന്ന് കപിൽ സിബൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  ബിജെപി പാർട്ടിക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിന് കർണാടക കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ  തെളിവ് ചോദിച്ച്  നോട്ടീസയച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കപിൽ സിബൽ    രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ്  തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് കപിൽ സിബൽ രംഗത്തെത്തിയത്.
കോൺഗ്രസ് പാർട്ടിക്ക് ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നും  ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞല്ലോ. നരേന്ദ്രമോദിയുടെ ഈ പ്രസ്താവനക്ക് അദ്ദേഹത്തോട്  തെളിവ് ചോദിക്കാൻ  ഈ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയാത്തതെന്ത് എന്നും അദ്ദേഹം  ടിറ്ററിൽ  ട്വീറ്റ് ചെയ്തു.
പ്രധാനമന്തിയോട് തെളിവ് ചോദിക്കാൻ ഭയമുണ്ടോ എന്നും കപിൽ സിബൽ ട്വീറ്റിലൂടെ ചോദിക്കുന്നു. വെള്ളിയാഴ്ച നടന്ന  തിരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് പാർട്ടിക്കെതിരെ അധിക്ഷേപപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് മോദിക്കും ബിജെപിക്കുമെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
വിവാദ ചിത്രം  കേരളാ സ്റ്റോറിയെ പറ്റിയും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദി രൂക്ഷമായി  വിമർശിച്ചിരുന്നു. രാജ്യത്തെ തീവ്രവാദവും ഭീകരതയും ചൂണ്ടിക്കാണിക്കുന്ന  സിനിമകൾ
കോൺഗ്രസ് എതിർക്കുന്നു. വോട്ടിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തെ മറയാക്കിയെന്നും റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞിരുന്നു.