തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിന് പിന്നാലെ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയിലെ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. നേപ്പാള്‍ മാതൃകയില്‍ തമിഴ്‌നാട്ടിലും ജെന്‍ സീ വിപ്ലവം നടക്കണമെന്നാണ് പാർട്ടി നേതാവ് മുതിർന്ന നേതാവ് ആധവ് അർജുന ആഹ്വാനം ചെയ്തത്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് പോസ്റ്റിലൂടെയായിരുന്നു ആഹ്വാനം. എന്നാൽ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ യുവതലമുറ നേപ്പാളിൽ നടന്ന ജെൻ സീ വിപ്ലവത്തിന് സമാനമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കണമെന്നാണ് ആധവ് അർജുന പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത്. ദുഷിച്ച സർക്കാരിനെതിരെ, അതായത് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) സർക്കാരിനെതിരെ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം എന്നാണ് തമിഴിൽ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്. എന്നാൽ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് വൻതോതിൽ പ്രചരിക്കുകയാണ്.
കരൂരിൽ അപകടമുണ്ടായി 48 മണിക്കൂർ തികയുന്നതിന് മുൻപാണ് ആധവ് അർജുന ഇത്തരത്തിലുള്ള ആഹ്വാനമുയർത്തിയത്. നിരുത്തരവാദപരമെന്ന് പോസ്റ്റിനെ വിശേഷിപ്പിച്ച ഡിഎംകെ നേതാവും ലോക്സഭ എംപിയുമായ കനിമൊഴി, പോസ്റ്റ് അക്രമത്തിന് പ്രേരകമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. പോസ്റ്റ് ഉടനടി ഡിലീറ്റ് ചെയ്തതായും അർജുന ആഹ്വാനം ചെയ്‌ത വിപ്ലവവുമായോ പോസ്റ്റിലെ പരാമർശങ്ങളുമായോ പാർട്ടിയ്ക്ക് യൊതൊരു ബന്ധവുമില്ലെന്ന് ടിവികെ അറിയിച്ചു. പാർട്ടിയും വിജയ്‌യും ഒരിക്കലും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കികയില്ലെന്നും ടിവികെ പറഞ്ഞു.







