അമ്മ നല്‍കിയ ബലാത്സംഗ കേസ് പിന്‍വലിക്കാന്‍ ഭീഷണി; എതിര്‍ത്ത പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം; ഒടുവില്‍ ആസിഡ് കുടിച്ച് ആത്മഹത്യ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഡല്‍ഹി ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ബലാത്സംഗ കേസിലെ പ്രതി ഡല്‍ഹി സ്വദേശിയായ പ്രേം സിംഗ് ആണ് ഇരയുടെ മകള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പതിനേഴുകാരിയുടെ മാതാവ് പ്രതിയ്‌ക്കെതിരെ നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി പെണ്‍കുട്ടിയെ സമീപിച്ചത്. പെണ്‍കുട്ടിയെ വീടിന് മുന്നില്‍ തടഞ്ഞുനിറുത്തി പ്രതി ഭീഷണിപ്പെടുത്തി.

എന്നാല്‍ പ്രേം സിംഗിന്റെ ആവശ്യം പെണ്‍കുട്ടി നിരസിച്ചതോടെ ഇയാള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ നിസാര പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം നടന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ ആക്രമണത്തിന് പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ആസിഡ് കുടിച്ച് ജീവനൊടുക്കിയതായി പൊലീസ് പറയുന്നു.