രാമനെ എതിര്‍ക്കുന്നവര്‍ ശങ്കരാചാര്യന്‍മാരല്ല; കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി യോഗ പരിശീലകന്‍ രാംദേവ്

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ശങ്കരാചാര്യന്‍മാര്‍ക്കെതിരെ യോഗ പരിശീലകന്‍ രാംദേവ് രംഗത്ത്. രാമനെ എതിര്‍ക്കുന്നവരെ ശങ്കരാചാര്യന്‍മാരായി കാണാന്‍ സാധിക്കില്ലെന്ന് രാംദേവ് പറഞ്ഞു. സാംസ്‌കാരിക പൈതൃകത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രധാനപ്പെട്ട ദിവസമാണ് ജനുവരി 22 എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിച്ചിരിക്കുന്നു. 1947ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. പ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ സനാതന പൈതൃക സംസ്‌കാരത്തിന് സ്വാതന്ത്ര്യം ലഭിക്കുകയാണെന്നും രാംദേവ് അഭിപ്രായപ്പെട്ടു. അതേ സമയം നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്നത് ആചാര ലംഘനമാണെന്നായിരുന്നു രാജ്യത്തെ നാല് ശങ്കരാചാര്യന്‍മാരും അഭിപ്രായപ്പെട്ടത്.

ഇതോടെ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി വിഎച്ച്പി രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.20ന് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കും. കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലാണ് പ്രസിദ്ധമായ ഈ ചടങ്ങ് ഇന്നു നടക്കുന്നത്. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും ഭാര്യ ഉഷയുമാണ് പൂജകളുടെ പ്രധാന കാര്‍മികര്‍.

വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യപുരോഹിതന്‍. നേരത്തെ തേനും നെയ്യും നല്‍കിയ ശേഷം വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ഈ ചേല ഇന്ന് അഴിച്ചുമാറ്റും. സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതുമെന്നാണ് പുരോഹിതര്‍ വ്യക്തമാക്കുന്നത്. മിഴിതുറക്കുന്നതും രാമവിഗ്രഹത്തിനു പൂര്‍ണ ഭഗവത്ചൈതന്യം കൈവരുമെന്നാണു വിശ്വാസം. 125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമാകുന്നത്.

പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ ഇന്നു രാവിലെ 11 നു ചടങ്ങുകള്‍ തുടങ്ങും. 10.25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയിലെത്തും. 12.05നു പ്രധാനചടങ്ങുകള്‍ക്കു തുടക്കമാകും. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.