മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും

54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, 9 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. മൻമോഹൻ സിംഗിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും.

ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം- ഫിഷറീസ് മന്ത്രി പുർഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിൻ്റെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെയും കാലാവധി ഇന്ന് അവസാനിക്കും. അശ്വിനി വൈഷ്ണവ് ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

മൻമോഹൻ സിംഗിന്റെ പാർലമെൻ്ററി ജീവിതം അവസാനിക്കെ മൻമോഹൻ സിംഗ് എന്നും യുവാക്കളുടെ ഹീറോയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കത്തിലെഴുത്തി. 30 വർഷത്തെ സേവനത്തിന് ശേഷം ഒരു യുഗം അവസാനിച്ചിരിക്കുന്നു. നിങ്ങളേക്കാൾ അർപ്പണബോധത്തോടെ രാജ്യത്തെ സേവിച്ചുവെന്ന് പറയാൻ കഴിയുന്നവർ വളരെ കുറവായിരിക്കും. ഞാൻ നിങ്ങളുടെ മന്ത്രിസഭയിൽ അംഗമായത് എന്റെ വ്യക്തിപരമായ ഭാഗ്യമാണ്.

നിങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്നപ്പോഴും എനിക്ക് ഉപദേശങ്ങൾ നൽകിയ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു . താങ്കൾ പ്രധാനമന്ത്രിയായിരിക്കുമ്പോൾ 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ഇന്ത്യ വിജയിച്ചുവെന്നും ഖാർഗെ കത്തിൽ ചൂണ്ടികാണിക്കുന്നു.