ഇഡ്ഡലിയ്ക്ക് കൂടുതല്‍ സാമ്പാര്‍ നല്‍കിയില്ല; പിതാവും മകനും ചേര്‍ന്ന് റസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി

റസ്റ്റോറന്റില്‍ നിന്ന് കൂടുതല്‍ സാമ്പാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവും മകനും ചേര്‍ന്ന് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈ പല്ലാവരം പമ്മല്‍ മെയിന്‍ റോഡിലാണ് സംഭവം നടന്നത്. അഡയാര്‍ ആനന്ദഭവന്‍ റസ്‌റ്റോറന്റിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പ്രതികളായ ശങ്കറും മകന്‍ അരുണ്‍കുമാറും അറസ്റ്റിലായിട്ടുണ്ട്. ഇഡ്ഡലി പാഴ്‌സല്‍ വാങ്ങാനെത്തിയ പ്രതികള്‍ കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റസ്റ്റോറന്റ് ജീവനക്കാര്‍ കൂടുതല്‍ സാമ്പാര്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതികളും ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൂടി ഇടപെട്ടതോടെ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറി. തുടര്‍ന്ന് ശങ്കറും മകന്‍ അരുണ്‍കുമാറും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ പ്രതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച സൂപ്പര്‍വൈസര്‍ അരുണിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അരുണിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.