16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍; പെണ്‍കുട്ടിയുടെ തല കണ്ടെത്താനാകാതെ പൊലീസ്

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കുടക് ജില്ലയില്‍ മുട്‌ലുവിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തലയുമായാണ് പ്രതി കടന്നുകളഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തലയറുത്തെടുത്ത് പ്രതി കടന്നുകളഞ്ഞതായാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതി. ഇതേ തുടര്‍ന്ന് പൊലീസ് പ്രതിയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

എന്നാല്‍ പെണ്‍കുട്ടിയുടെ തല കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പ്രതിയുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നേരത്തെ തീരുമാനിച്ചിരുന്നു. ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള വിവാഹം മുടങ്ങിയത്.

ഇതേ തുടര്‍ന്ന് രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പ്രകാശ് മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ല.