രാമക്ഷേത്രത്തെ കുറിച്ച് അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക് അവർ നൽകിയ സംഭാവന തിരികെ നൽകുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. പണം നൽകിയവർ രസീതുമായി എത്തിയാൽ സംഭാവന തിരികെ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബാബറി മസ്ജിദിന് സമീപം പക്ഷിയെ പോലും പറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോൾ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. ഇത്തരക്കാർക്കുള്ള മറുപടിയായിരുന്നു രാമക്ഷേത്ര നിർമ്മാണം. രാമജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റിൻെറ ജനറൽ സെക്രട്ടറി ചംപത് റായി ജീവിതം രാമന് വേണ്ടി മാറ്റിവെച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തെ കുറിച്ച ആരോപണം ഉന്നയിച്ച എ.എ.പി എം.പി സഞ്ജയ് സിംഗിനും എസ്.പി നേതാവ് അഖിലേഷ് യാദവിനും അവർ ക്ഷേത്രത്തിനായി പണം നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ കൊടുക്കാൻ തയ്യാറാണെന്ന് സാക്ഷി മഹാരാജ് കൂട്ടിച്ചേർത്തു. നേരത്തെ രാമക്ഷേത്ര ട്രസ്റ്റിൻെറ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.