ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് കുറ്റപത്രത്തിൽ പറയുന്നു. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവന്റ് മേനാജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കാത്തിരിപ്പിനൊടുവിൽ വലിയ വിജയം. പിന്നാലെ മതിമറന്ന് ആഘോഷം. ഒടുവിൽ 11 പേരുടെ ദാരുണാന്ത്യം. ഐപിഎൽ കിരീടധാരണത്തിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കപ്പെട്ട വിജയാഘോഷത്തിനിടയിലുണ്ടായ ദുരന്തത്തിൽ ആർസിബിയെ മുഖ്യ പ്രതിസ്ഥാനത്ത് നിർത്തുകയാണ് സിഐഡി.
നേരത്തെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഉൾപ്പെടെ കണ്ടെത്തലുകൾ ശരിവച്ചു കൊണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷനെയും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയെയും കൂട്ടുത്തരവാദികളാക്കുന്നുണ്ട് കുറ്റപത്രത്തിൽ. അന്വേഷണം പൂർത്തിയാക്കി തയ്യാറാക്കിയ 2200 പേജുള്ള കുറ്റപത്രത്തിൽ വീഴ്ചകൾ അക്കമിട്ട് നിരത്തുകയാണ് കർണാടക സിഐഡി.







