പണക്കൂമ്പാരത്തിനുമുകളില്‍ കാവലിരിക്കുന്ന പാമ്പ്; റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണറെ മോദി വിളിച്ചിരുന്നത്; ഉര്‍ജിത് പട്ടേലുമായുള്ള ഏറ്റുമുട്ടലുകള്‍ വെളിപ്പെടുത്തി 'വി ഓള്‍സോ മേക്ക് പോളിസി'

റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണറെ പണക്കൂമ്പാരത്തിനുമുകളില്‍ കാവലിരിക്കുന്ന പാമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഉര്‍ജിത് പട്ടേലിനെതിരെയുള്ള മോദിയുടെ ഈ പരാമര്‍ശം മുന്‍ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് തന്റെ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തി.

സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ ‘വി ഓള്‍സോ മേക്ക് പോളിസി’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരം ഉപയോഗിക്കാന്‍ ഉര്‍ജിത് കേന്ദ്ര സര്‍ക്കാരിന െഅനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. .

2018 ഫെബ്രുവരി മുതല്‍ തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി മോദി സര്‍ക്കാര്‍ ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്നു. പൊതുമേഖലാബാങ്കുകളെ നിയന്ത്രിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനു കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തതില്‍ ഉര്‍ജിത് പട്ടേല്‍ ഉടക്കിട്ടു. തിരഞ്ഞെടുപ്പു ബോണ്ടുകള്‍ പുറത്തിറക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനു മാത്രമായിരിക്കണമെന്നും ഉര്‍ജിത് നിര്‍ബന്ധം പിടിച്ചു.

സുതാര്യതയ്ക്കു വേണ്ടിയായിരുന്നു അതെന്നാണ് അദേഹം പറഞ്ഞിരുന്നത്. ഇതോടെ റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതുകാരണം ലക്ഷക്കണക്കിനു കോടികള്‍ ബാങ്കുകളില്‍ മൂലധനമുറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതോടെയാണ് മോദി ഉര്‍ജിത് പട്ടേലിനെതിരെ തിരിഞ്ഞതെന്ന് പുസ്തകത്തില്‍ പറയുന്നു.