ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സെെനികന് വീരമൃത്യു. വ്യോമസേനയിൽ മെഡിക്കൽ സർജന്റായി സേവനം അനുഷ്ടിച്ചിരുന്ന രാജസ്ഥാൻ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ശനിയാഴ്ച പുലർച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചിച്ചു. ഞായറാഴ്ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സർക്കാർ അറിയിച്ചു.
14 വർഷത്തിലേറെയായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ്ങിന് രണ്ട് മാസം മുൻപാണ് ഉദ്ദംപൂരിലെത്തിയത്. ഏപ്രിൽ മാസത്തിലായിരുന്നു അദ്ദേഹം അവസാനമായി സ്വദേശമായ ജുഝുനു സന്ദർശിച്ചത്. പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷം ഏപ്രിൽ 20 ന് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിലായിരുന്നു താമസിച്ചത്. സുരേന്ദ്ര സിങ്ങിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞ് വീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വർധിക, ദക്ഷ് എന്നിവർ ഇവരുടെ മക്കളാണ്.