ഒഡിഷ ട്രെയിൻ ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 28 മൃതദേഹങ്ങള്‍ നാളെ സംസ്കരിക്കും

ഒഡിഷ ട്രെയിൻ ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷം അപകടത്തിലെ അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ച് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്‍ (ബിഎംസി). അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ ചൊവ്വാഴ്ച സംസ്കരിക്കാനാണ് തീരുമാനം.

കഴിഞ്ഞ ജൂണ്‍ മുതല്‍ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളാണ് ശാസ്ത്രീയമായി സംസ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുരന്തം നടന്ന് നാലുമാസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹങ്ങൾ തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

അപകടത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന സിബിഐ മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഖുർദ ജില്ലാ കലക്ടർക്ക് കത്തെഴുതിയതിനെ തുടർന്നാണ് ബിഎംസി നടപടികൾ ആരംഭിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കോര്‍പറേഷന് കൈമാറുമെന്ന് ബിഎംസി മേയര്‍ സുലോചന ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എയിംസിൽ നിന്ന് നഗരത്തിലെ സത്യനഗർ, ഭരത്പൂർ എന്നിവിടങ്ങളിലെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ബിഎംസി ഒരുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ച് എയിംസ് ഭുവനേശ്വർ ഡയറക്ടർ മൃതദേഹങ്ങള്‍ ബിഎംസി ഹെൽത്ത് ഓഫീസർക്ക് ഔദ്യോഗികമായി കൈമാറുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

ഭുവനേശ്വറിലെ എയിംസിലേക്ക് അയച്ച 162 മൃതദേഹങ്ങളിൽ 81 എണ്ണം ആദ്യഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം 53 മൃതദേഹങ്ങളും കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്‍ പാരദീപ് പോർട്ട് ട്രസ്റ്റിൽ നിന്ന് വാങ്ങിയ ഡീപ് ഫ്രീസർ കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുകയായിരുന്നു.

ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 297 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ഷാലിമാർ- ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു- ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സിബിഐക്ക് ഏറ്റെടുത്തത്.