ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സിടുന്നതില്‍ എതിര്‍പ്പ്; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

ഇന്‍സ്റ്റാഗ്രാമില്‍  റീല്‍സിടുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹരിനാരായണ്‍പൂര്‍ സ്വദേശിനിയായ അപര്‍ണയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട യുവതിയുടെ ഭര്‍ത്താവ് പരിമാള്‍ ബൈദ്യയ്ക്കായി അന്വേഷണം തുടരുകയാണെന്ന് ജോയനഗര്‍ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ പോയി തിരികെ എത്തിയ ദമ്പതികളുടെ എട്ടാം ക്ലാസുകാരനായ മകനാണ് വീടിനുള്ളില്‍ അപര്‍ണയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

അപര്‍ണ ഇന്‍സ്റ്റാഗ്രമില്‍ റീല്‍സിടുന്നതിനെ ചൊല്ലിയും സാമൂഹ്യ മാധ്യമങ്ങളിലെ സൗഹൃദങ്ങളുമായി ബന്ധപ്പെട്ടും ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. യുവതി റീല്‍സ് ഇടുന്നതിനെ പരിമാള്‍ ബൈദ്യ ശക്തമായി എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇതിന് പുറമേ അപര്‍ണ സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി സുഹൃത്തുക്കളുമായി നിരന്തരം സംസാരിച്ചിരുന്നു. ഇത് പരിമാള്‍ ബൈദ്യയില്‍ ഭാര്യെ കുറിച്ച് സംശയം സൃഷ്ടിച്ചിരുന്നു. ഭാര്യയ്ക്ക് മറ്റ് പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആയിരുന്നു ഇയാളുടെ സംശയം. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനും നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകളുമാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്. സംഭവ സമയം കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.