വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ഇന്ത്യയുടെ ചന്ദ്രപര്യവേഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍-2ന്റ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങളും നാസ പുറത്തു വിട്ടിട്ടുണ്ട്. സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല.

ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്.

നാസയുടെ എല്‍ആര്‍ ഓര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ എടുത്തത്. ശാസ്ത്രജ്ഞനായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയത്.

ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ സ്ഥലവും ചന്ദ്രോപരിതലത്തിലെ മണ്ണിന് വ്യത്യാസം സംഭവിച്ചതുമെല്ലാം ഒരു ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിനുണ്ടായ വ്യതിയാനങ്ങളാണ് രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിലുള്ളത്

സെപ്റ്റംബര്‍ 7-ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ ലാന്‍ഡിംഗ് നടത്തുമ്പോഴാണ് വിക്രം ലാന്‍ഡര്‍ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നിമാറിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല. അതേ സമയം ഐഎസ്ആര്‍ഒ ഇതുവരെ നാസയുടെ കണ്ടെത്തലിനോട് പ്രതികരിച്ചിട്ടില്ല.