ഗുജറാത്തില്‍ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ആയിരത്തോളം കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധ സമരം; നിരവധി പേര്‍ കസ്റ്റഡിയിൽ

ഗുജറാത്തില്‍ നാട്ടിലെത്തിക്കാൻ സൌകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിലാണ് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നിബന്ധനകള്‍ ലംഘിച്ച് പ്രതിഷേധിച്ചത്. 20- ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നേരത്തെയും ഗുജറാത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

സൂറത്തിലെ രണ്ട് സ്ഥലങ്ങളിലായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. വരേലി, പാലന്‍പൂര്‍ എന്നിവടങ്ങളിലാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. വരേലിയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ടെക്‌സ്റ്റൈയില്‍ ഡൈയിംഗ് കമ്പനികളിലും പ്രിന്റിംഗ് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് വീട്ടില്‍ പോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചത്. തെരുവിലിറങ്ങിയ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതായി അധികൃതര്‍ പറഞ്ഞു. പൊലിസ് തൊഴിലാളികള്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാനുള്ള അവസരമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും തൊഴിലാളികളെ ശാന്തരാക്കന്‍ കഴിഞ്ഞില്ലെന്ന് ഡെപ്യുട്ടി പൊലീസ് സുപ്രണ്ട് ഭാര്‍ഗവ പാണ്ഡ്യ പറഞ്ഞു.
പാലന്‍പൂരിലും ഇതേ സമയത്താണ് 500- ലധികം തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. നാട്ടില്‍ പോകാന്‍ അവസരമുണ്ടാക്കണമെന്നതായിരുന്നു ഇവരുടെയും ആവശ്യം. ഇതിനു പുറമെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് കെട്ടിട ഉടമ വാടക ചോദിച്ചതും തൊഴിലാളികളെ പ്രകോപിപ്പിച്ചു. ഇവിടെ 20 പേരെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. കെട്ടിട ഉടമകള്‍ വാടക കൊടുക്കണമെന്ന ആവശ്യപ്പെട്ടത് നേരത്തെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്ന പറഞ്ഞാണ് നേരത്തെ തൊഴിലാളികളെ അനുനയിപ്പിച്ചത്.
കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ് ഗുജറാത്തില്‍. സംസ്ഥാന സര്‍ക്കാരിൻറെ ചെലവില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ ചെലവ് സംസ്ഥാന സര്‍ക്കാണ് വഹിച്ചതെന്നും അവകാശപ്പെട്ടിരുന്നു. അതേസമയം വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ അതീവ പരിതാപകരമാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഗുജറാത്തില്‍ രോഗികളുടെ എണ്ണവും പ്രതിദിനം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. 5428 രോഗികളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഇതിനകം 290 രോഗികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മരിച്ചത്. ഗുജറാത്തിലെ അഹമ്മദ്ബാദ്, സൂറത്ത് എന്നിവിടങ്ങളിലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായി ഉള്ളത്.