മന്‍മോഹന്‍സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും

അസമില്‍ നിന്നുള്ള എം.പി മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് തീരും. തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എം.എല്‍.എമാര്‍ ഇല്ല എന്നതു കൊണ്ട് അസമില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും എത്താനാവില്ല. അതേസമയം തമിഴ്നാട്ടില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിംഗിനായി വിട്ടു നല്‍കാന്‍ ഡി.എം.കെ ഒരുക്കമാണ്.

പാര്‍ലിമെന്റില്‍ മന്‍മോഹന്‍സിംഗിന്റെ സാന്നിദ്ധ്യം ആവശ്യമെന്ന നിലപാടാണ് ഡി.എം.കെയുടേത്. പക്ഷേ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്റ്റാലിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

43 പേരുടെ പിന്തുണ വേണ്ടിടത്ത് കോണ്‍ഗ്രസിന് 25 എം.എല്‍.എമാരെ അസം നിയമസഭയിലുള്ളൂ. ആവശ്യമായ പിന്തുണ ഉള്ളത് കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ്. പക്ഷെ ഈ സംസ്ഥാനങ്ങളിലൊന്നും രാജ്യസഭയിലേക്ക് ഒഴിവില്ല. 1991ലാണ് അസമില്‍ നിന്നും മന്‍മോഹന്‍ സിംഗ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്. 2013 മെയ് 30 നാണ് അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത് .

ജൂലൈ 24 ന് ഒഴിവ് വരുന്നത് 6 സീറ്റുകള്‍. ഇതില്‍ മൂന്നെണ്ണമാണ് ഡി.എം.കെ സഖ്യത്തിന് ലഭിക്കുക. ഒരു സീറ്റ് എം.ഡി.എം.കെയുടെ വൈക്കോയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് കൂടി പ്രാതിനിധ്യം നല്‍കാന്‍ തമിഴ്നാട് പി.സി.സി ആവശ്യപ്പെടുന്നുണ്ട്.