പുറത്താക്കലിനെതിരെ മഹുവ മോയ്ത്ര സുപ്രീംകോടതിയില്‍; സ്വാഭാവിക നീതിയ്ക്ക് എതിരായ നടപടിയെന്ന് പരാതി

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കാശ് വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍. തനിക്കെതിരെ ഉണ്ടായത് സ്വാഭാവിക നീതിക്ക് നിരക്കാത്ത സമീപനമാണെന്ന് ആക്ഷേപം ഉയര്‍ത്തിയാണ് സുപ്രീം കോടതിയെ മഹുവ മോയ്ത്ര സമീപിച്ചത്. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തന്നെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ എത്തിക്ക്‌സ് കമ്മിറ്റി നടപടി അന്യായവും പക്ഷപാതപരവും ഏകപക്ഷീയവുമാണെന്ന് മഹുവ മോയ്ത്ര ഹര്‍ജിയില്‍ പറയുന്നു.

ഡിസംബര്‍ 8ന് ആണ് ലോക്‌സഭ മഹുവ മോയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ശബ്ദവോട്ടോടെ പാസാക്കിയത്. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോന്‍കറാണ് മഹുവയ്ക്കെതിരായ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. സഭയില്‍ വെച്ച റിപ്പോര്‍ട്ട് കാര്യമായ ചര്‍ച്ച കൂടാതെ വോട്ടിനിട്ടതോടെ പ്രതിപക്ഷ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയെടുത്ത ബിജെപി ലോക്‌സഭയില്‍ നിന്ന് തൃണമൂല്‍ എംപിയെ പുറത്താക്കി. പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ മഹുവയ്ക്ക് അവസരം നല്‍കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം പോലും സ്പീക്കര്‍ ഓം ബിര്‍ല അനുവദിച്ചു നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ലോകസ്ഭ ബഹിഷ്‌കരിക്കുകയായിരുന്നു.

എംപിയെന്ന നിലയിലുള്ള മഹുവ മൊയ്ത്രയുടെ പെരുമാറ്റം അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്സ് കമ്മിറ്റിയുടെ നിഗമനം സഭ അംഗീകരിക്കുന്നുവെന്നും അതിനാല്‍ അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ലെന്നുമാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചത്. പാര്‍ലമെന്റിന് പുറത്തേക്ക് വന്ന മഹുവയ്‌ക്കൊപ്പം ഇന്ത്യ മുന്നണിയിലെ ലോക്‌സഭാ നേതാക്കളെല്ലാം ഉണ്ടായിരുന്നു. ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമാണിതെന്നും തെരുവില്‍ ഉള്‍പ്പെടെ തന്റെ പോരാട്ടം തുടരുമെന്നും പാര്‍ലമെന്റിന് പുറത്തേക്കെത്തിയ മഹുവ പ്രതികരിച്ചു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടത്തിന് മഹുവ മോയ്ത്ര നീങ്ങിയിരിക്കുന്നത്.

വസ്ത്രാക്ഷേപമാണ് അവര്‍ നടത്തിയത്, ഇനി മഹാഭാരത യുദ്ധം നിങ്ങള്‍ക്ക് കാണാം. മാ ദുര്‍ഗ വന്നിരിക്കുകയാണ്, ഇനി നമുക്ക് കാണാം. നാശം മനുഷ്യനിലേക്ക് എത്തുമ്പോള്‍ ആദ്യം നശിക്കുന്നത് വിവേകമായിരിക്കും. വെള്ളിയാഴ്ച പാര്‍ലമെന്റിലെത്തിയ മഹുവ പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ മറുപടി നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് അവരെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയത്.