തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല; അടിച്ചു മാറ്റി കുടിച്ചത് എലിയെന്ന് പൊലീസ്, ഒന്നിനെ അറസ്റ്റ് ചെയ്‌തെന്നും അവകാശവാദം

സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി കുടിച്ചുവെന്ന അവകാശവാദവുമായി പൊലീസ്. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു.

കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് കോടതിയിൽ പറഞ്ഞത്. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തില്‍ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടിയതായും പൊലീസ് വിശദമാക്കുന്നു.

പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൗസില്‍ എലി ശല്യം രൂക്ഷമാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നും പൊലീസ് വിശദമാക്കുന്നു.