ആറാം ഘട്ട വോട്ടെടുപ്പ് നാളെ; 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്, മെഹബൂബ മുഫ്തി, മനേക ഗാന്ധി, കനയ്യ കുമാർ അടക്കമുള്ളവർ പ്രമുഖ സ്ഥാനാർത്ഥികൾ

രാജ്യത്തെ ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. 58 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. ഡൽഹിയിലെ ഏഴ് സീറ്റുകൾ, ബിഹാർ (8 സീറ്റുകൾ), ഹരിയാന (10 സീറ്റുകൾ), ജമ്മു കശ്മീർ (1 സീറ്റ്), ജാർഖണ്ഡ് (4 സീറ്റുകൾ), ഒഡീഷ (6 സീറ്റുകൾ), ഉത്തർപ്രദേശ് (14 സീറ്റുകൾ), പശ്ചിമ ബംഗാളിൽ (8 സീറ്റുകൾ) എന്നിവടങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ്.

മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരടക്കം 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. കഴിഞ്ഞ 5 ഘട്ടത്തിലും പോളിങ് ശതമാനത്തിൽ ഉണ്ടായ ഇടിവ് ആറാം ഘട്ടത്തിലും തുടരുമോ എന്ന ആശങ്കയും പാർട്ടികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറാം ഘട്ടത്തിലെ 58ൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കണക്ക് കൂട്ടൽ, പ്രത്യേകിച്ച് ഡൽഹി, ഹരിയാന സംസ്ഥാങ്ങളിൽ. ഡൽഹിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും അരവിന്ദ് കെജ്‌രിവാളിന്റെ മടങ്ങിവരവ് പ്രതിഫലിക്കും എന്നാണ് ഇൻഡ്യ സഖ്യത്തിന്റെ വിലയിരുത്തൽ.

മോദി ഗ്യാരണ്ടികളും രാമക്ഷേത്രവും ഉയർത്തിയാണ് ബിജെപി പ്രചാരണം. 30 സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഒഡീഷയിലെ 45 നിയമസഭ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്. 919 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘർഷം നിലനിൽക്കുന്ന ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്. ഒപ്പം, ബംഗാളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.