കോയമ്പത്തൂര്‍ സീറ്റ് ആവശ്യപ്പെട്ട് കമല്‍ ഹാസന്‍; സിറ്റിങ്ങ് സീറ്റ് വിട്ടുതരില്ലെന്ന് സിപിഎം; ചിഹ്നം നിഷേധിച്ച് കോണ്‍ഗ്രസ്; ഡിഎംകെയുടെ കരുണതേടി മക്കള്‍ നീതി മയ്യം

മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ ചൊല്ലി ‘ഇന്ത്യ’ മുന്നണിയില്‍ പാര്‍ട്ടികളുടെ തമ്മിലടി. കോയമ്പത്തൂര്‍ സീറ്റ് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടതാണ് ‘ഇന്ത്യ’ മുന്നണിയിലെ കക്ഷിയായ സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. നിവില്‍ സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണ് കോയമ്പത്തൂര്‍.

അതേസമയം, കമല്‍ ഹാസന്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാവും ലോക്സഭയിലേക്ക് മത്സരിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ നിഷേധിച്ചു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ കമല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെഭാഗമായി കോയമ്പത്തൂരില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനാണ് കമല്‍ ശ്രമിക്കുന്നത്. എന്നാല്‍, ഡിഎംകെ നേതൃത്വം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല. കോണ്‍ഗ്രസിനുനല്‍കുന്ന സീറ്റുകളിലൊന്ന് കമലിന് നല്‍കാന്‍ ഡി.എം.കെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കമല്‍ കൈപ്പത്തി ചിഹ്നത്തിലാവും മത്സരിക്കുകയെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് സെല്‍വപെരുന്തഗൈ രംഗത്തെത്തിയിരിക്കുന്നത്.