അനധികൃത ഖനന കേസ്; അഖിലേഷ് യാദവിന് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി സിബിഐ

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനധികൃത ഖനന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്പി നേതാവ് അഖിലേഷ് യാദവിന് നോട്ടീസ്. സിബിഐയാണ് അഞ്ച് വര്‍ഷം പഴക്കമുള്ള കേസില്‍ അഖിലേഷിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സാക്ഷിയെന്ന നിലയിലാണ് അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

നോട്ടീസ് പ്രകാരം അഖിലേഷ് ഫെബ്രുവരി 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. 20212 മുതല്‍ 2016 വരെയുള്ള കാലത്ത് ഖനികളുടെ ഇ-ടെന്ററിംഗ് നടത്തിയതില്‍ അഴിമതി നടന്നതായാണ് ആക്ഷേപം. യുപിയിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ അനധികൃതമായി ഖനികള്‍ അനുവദിച്ചുവെന്നാണ് ആരോപണം.

അഖിലേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു ദിവസം 13 ഖനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍. 2016ല്‍ സിബിഐ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അലഹബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.