വീടിനെയും ​പശുക്കളെയും സംരക്ഷിക്കാൻ ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണം; വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി

വീടിനെയും പശുക്കളെയും സംരക്ഷിക്കാനായി ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി സരസ്വതി. ഇറച്ചിക്കായി കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്യുന്നു. ​ഗോശാലകളിൽ നിന്നും പശുക്കളെ മോഷ്ടിക്കുന്നു. ​ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാവരും വാളെടുക്കണമെന്നും സാധ്വി സരസ്വതി പറഞ്ഞു. ഉഡുപ്പിയില്‍ ഗാന്ധി മൈതാനിയില്‍ നടന്ന ഹിന്ദു സംഗമം പരിപാടിയിലാണ് വി.എച്ച്.പി നേതാവിന്റെ ആഹ്വാനം.

ലോകം മുഴുവന്‍ ഗോമാതാവിനെ ബഹുമാനിക്കുന്നു. പക്ഷേ, കര്‍ണാടകയില്‍ പശുക്കളെ ഭക്ഷണത്തിനായി കൊല്ലുന്നെന്നാണ് സാധ്വി സരസ്വതിയുടെ ആരോപണം. അത്തരം അറവുകേന്ദ്രങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ട. ലക്ഷക്കണക്കിന് രൂപയുടെ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പശുക്കളുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിനായി ആയുധങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാമെന്നും അവർ പറയുന്നു.

ഗോവധം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവക്കെതിരെ സർക്കാർ കർശനമായ നിയമം കൊണ്ടുവരണമെന്ന്​ സാധ്വി സരസ്വതി ആവശ്യപ്പെട്ടു. ചില ദേശവിരുദ്ധര്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തുന്നു. അവര്‍ക്കെതിരെ നമ്മള്‍ പ്രതിഷേധിക്കണമെന്നും അവർ കൂട്ടിചേർത്തു.