സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചു; കോവിഡ് കാലത്ത് പണം നല്‍കിയത കടമെടുത്ത്; എന്‍കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി 2022 മാര്‍ച്ചില്‍ അവസാനിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യത്തില്‍ വ്യക്തവരുത്തിയത്.
ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി അവസാനിപ്പിച്ചത് നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു അവര്‍ ലോകസഭയില്‍ വ്യക്തമാക്കി.

ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വര്‍ധിപ്പിക്കുമോയെന്നാണ് കൊല്ലം എംപി ലോകസഭയില്‍ ചോദിച്ചത്.

കോവിഡ് കാലത്ത് പണം ഇല്ലാത്തതിനാല്‍ കടമെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത്. ഇപ്പോള്‍ സെസ് പിരിക്കുന്നത് നഷ്ടപരിഹാരം നല്‍കാന്‍ കടമെടുത്ത പണവും പലിശയും നല്‍കുന്നതിന് മാത്രമാണ്.
അറ്റോണി ജനറലിന്റെ ഉപദേശമനുസരിച്ചും ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനപ്രകാരവും നഷ്ടപരിഹാര സെസ് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയെ അറിയിച്ചു.