ഉത്തരാഖണ്ഡില്‍ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി സിപിഎം എംപിമാര്‍

ഉത്തരാഖണ്ഡില്‍ കയ്യേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റുകയും പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം.

രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഇത്തരം കിരാത നടപടികളുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഎം എംപിമാരായ എളമരം കരീം, എ എ റഹീം എന്നിവര്‍ രാജ്യസഭാ ചെയര്‍മാന് ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി.

മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഇത്തരം ഏകപക്ഷീയമായ നീക്കങ്ങള്‍ അപലപനീയമാണെന്നും ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികളെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ മുഴുവന്‍ ഒറ്റക്കെട്ടായ പോരാട്ടം നടത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.