ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാം, നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായി് കണ്ടെത്തിയ പ്രത്യേക വിഭാഗമോ, ക്ലാസ്മുറിയോ താല്‍ക്കാലികമായി അടച്ചിടണം. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സ്‌കൂള്‍ മുഴുവനായി അടയ്ക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അംബേദ്കര്‍ ജയന്തി, ദുഃഖവെള്ളി, വാരാന്ത്യം എന്നിങ്ങനെ നാല് ദിവസം സാകൂളുകള്‍ക്ക് അവധിയാണ്.

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സ്്കൂളുകള്‍ വീണ്ടും തുറന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോസിറ്റീവ് കേസുകള്‍ സ്ഥീരീകരിക്കാന്‍ തുടങ്ങിയതില്‍ രക്ഷിതാക്കളടക്കം ആശങ്കയിലാണ്. വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഏകദേശം അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും കഴിഞ്ഞ ആഴ്ചയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഈ മാസം 20ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി യോഗം ചേരും. സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികളും മറ്റു ജീവനക്കാരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.