കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മാന്ത്രിക വടിയില്ല; കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് സോണിയ ഗാന്ധി

കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ മാന്ത്രിക വടിയോ വിദ്യകളോ ഇല്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി. എല്ലാവരും വ്യക്തി താല്‍പ്പര്യം വെടിഞ്ഞ് കൂട്ടായി പ്രവര്‍ത്തിക്കണം. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി തിരിച്ചുകൊണ്ടുവരാന്‍ കഴിയൂവെന്നും സോണിയഗാന്ധി പറഞ്ഞു.

പാര്‍ട്ടി നമുക്ക് നല്ലത് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്. പാര്‍ട്ടി ഇതുവരെ നല്‍കിയതിന്റെ കടം വീട്ടാനുള്ള സമയമാണിത്. അതിന് എല്ലാവരും മുന്നോട്ട് വരണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ചിന്തന്‍ ശിബിരിന് മുന്നോടിയായി നടന്ന എഐസിസി ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷ.

രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യാനുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കര്‍മ്മ പദ്ധതികള്‍ക്കും രൂപം നല്‍കിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ പരിപാടികളെ കുറിച്ചും സംഘടനാ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 13,14,15 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി.