ചാന്ദ്രയാന്‍-2 അടുത്ത മാസം വിക്ഷേപിക്കും, ദൃശ്യങ്ങള്‍ പുറത്തു വിട്ട് ഐ.എസ്.ആര്‍.ഒ

ചാന്ദ്രപരിവേഷണത്തിനുള്ള ഐഎസ്ആര്‍ഒയുടെ രണ്ടാം ദൗത്യം അടുത്തമാസം. ചാന്ദ്രയാന്‍- രണ്ട് പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു.

ചന്ദ്രന്റെ രഹസ്യങ്ങള്‍ കണ്ടെത്തുക ചാന്ദ്രയാന്‍ – 2ന്റെ ലക്ഷ്യം.അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള പേര്.

സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാന്‍ രണ്ടിലൂടെ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇറക്കുന്നത്. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തില്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് രീതിയാണ് ഐഎസ്ആര്‍ഒ അവലംബിക്കുന്നത്. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

റോവറിന്റെ പേര് “പ്രഗ്യാന്‍” എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചുറ്റി വിവരങ്ങളെത്തിക്കാനാണ് “പ്രഗ്യാന്‍”.

ജിഎസ്എല്‍വിയുടെ ലോഞ്ചര്‍ മാര്‍ക്ക് – 3 യുടെ ചുമലിലേറിയാണ് ചാന്ദ്രയാന്‍ രണ്ട് ഉയരുന്നത്. ഫാറ്റ് ബോയ് എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വിളിക്കുന്ന മാര്‍ക്ക് 3, ഐഎസ്ആര്‍ഒയുടെ വിശ്വസ്തനാണ്. 800 കോടി രൂപ ചെലവിലൊരുങ്ങുന്ന ഇന്ത്യയുടെ അഭിമാനപദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍ക്ക് 3-യ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട് ഐഎസ്ആര്‍ഒയ്ക്ക്.

ദൗത്യത്തിന്റെ അവസാന വട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതായി നേരത്തേ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലും കര്‍ണാടകയിലെ പരീക്ഷണ കേന്ദ്രത്തിലുമാണ് ദൗത്യത്തിന്റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നത്. ഇതിന് ശേഷം മൊഡ്യൂളുകള്‍ തമ്മില്‍ യോജിപ്പിച്ചത് ഐഎസ്ആര്‍ഒയുടെ ബംഗളുരു ക്യാമ്പസില്‍ വെച്ച് തന്നെയാണ്. ജൂണ്‍ 19-ന് ബംഗളുരു ക്യാമ്പസില്‍ നിന്ന് ദൗത്യത്തിന്റെ മൊഡ്യൂളുകള്‍ ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും. ജൂണ്‍ 20-നോ 21-നോ ഇത് ശ്രീഹരിക്കോട്ടയിലെത്തിക്കും.

ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രി ഡി മാപ്പിംഗ് മുതല്‍ ഉപരിതലത്തിലെ ജലകണികകളുടെ സാന്നിധ്യം തിരിച്ചറിയാനും മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.