പ്രതീക്ഷിച്ചത് സംഭവിച്ചു; ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി.ബി.ഐ സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച്ച ഹാജരാകണം

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സമന്‍സ് അയച്ച് സിബിഐ. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള് കേസില്‍ ചോദ്യം ചെയ്യാനാണ് മാലിക്കിന് വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം 28 നാണ് സത്യപാല്‍ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഏപ്രില്‍ 27-നോ 28-നോ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യം ഞെട്ടിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ മുന്‍ ഗവര്‍ണറായ സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ജവാന്മാരെ കൊണ്ടു പോകാന്‍ വിമാനം നല്‍കാത്തതും, സ്‌ഫോടകവസ്തു നിറച്ച കാര്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്.

തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമര്‍ശനം മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരിയും ശരിവെച്ചിരുന്നു. ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമെന്നതും പ്രത്യക ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.