ക‍ർഷക സമരം പതിമൂന്നാം ദിവസത്തിലേക്ക്;  ഇന്ന് ഭാരത് ബന്ദ്, വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്നി ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

ജനജീവിതം തടസ്സപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15-ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ഡല്‍ഹിയുടെ അതിർത്തികൾ വളയും. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാർട്ടികളും ബന്ദിന് ഐകൃദാർഢ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.