സംഘർഷം ഒഴിയാതെ മണിപ്പൂർ; വീണ്ടും വെടിവെപ്പ്, നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണാപൂർ ജില്ലയിൽ സംഘർഷവും വെടിവെപ്പുണ്ടായതായുമാണ് റിപ്പോർട്ടുകൾ. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബാൽ ജില്ലയിൽ വാങ്ഗുവിനും ഇടയിലാണ് വെടിവെപ്പുണ്ടായ സ്ഥലം. പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായിട്ടുണ്ട്. ഇവർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഇഞ്ചി വിളവെടുപ്പിനായി പോയ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വെടിവെപ്പുണ്ടായ സ്ഥലത്തിന് സമീപം തന്നെയാണ് ഇവരെയും കാണാതായത്. ആറ് റൗണ്ട് വെടിവെച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒയിനാം റോമൻ മെയ്തേയി, അഹാനെന്തം ദാറ മെയ്തേയി, തൗഡാം ഇംബൂച്ച മെയ്തേയി, തൗഡാം ആനന്ദ് മെയ്തേയി എന്നിവരെയാണ് കാണാതായത്. കുംബി ​പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി ഒന്നാം തീയതി തൗബാലിലെ ലിലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് ഒന്നിന് മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 180ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ്തേയി സമുദായത്തിന്റെ സംവരണത്തിന് എതിരായ ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്.