വിമതപക്ഷത്ത് എത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രിസ്ഥാനം; ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങൾ ഉണ്ടാകുമെന്ന് സൂചന

മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡേ അധികാരത്തിലേത്തിയതോടെ മന്ത്രി സഭ വിപുലീകരണം ഉടന്‍. ഷിന്‍ഡേ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഉദ്ധവ് മന്ത്രി സഭയില്‍ നിന്നും വിമത പക്ഷത്തെത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. കൂടാതെ ഷിന്‍ഡേക്ക് ഒപ്പം നിന്ന 11 സ്വതന്ത്ര എംഎല്‍എ മാരില്‍ നാല് പേര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.

106 എംഎല്‍എമാരുള്ള ബിജെപി മന്ത്രിമാരുടെ എണ്ണത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ തയാറായെങ്കിലും പ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോഴും അന്തിമധാരണ ആയിട്ടില്ല. മന്ത്രിസഭ സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി ബിജെപി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നു.

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, സി ടി രവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാത്രമാണ് ചര്‍ച്ച ആയതെന്നും മന്ത്രിസഭ വിപുലീകരണം ചര്‍ച്ച ചെയ്തില്ലെന്നും യോഗത്തിനുശേഷം ബിജെപി നേതൃത്വം പ്രതികരിച്ചു.

ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡേ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡേ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിൻഡേ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്.