വീടുകളും സ്ഥാപനങ്ങളും മുന്‍ വശവും പരിസരവും വൃത്തിയാക്കണം, ദീപാലങ്കാരം നടത്തണം ; നവകേരള സദസിനെ വരവേൽക്കാൻ നിർദേശവുമായി തദ്ദേശ സ്ഥാപനങ്ങൾ

നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വിളക്ക് കൊളുത്തുവാൻ ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങൾ. വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനാണ് നിർദ്ദേശം. എല്ലാ സ്ഥാപനങ്ങളിലും വൈകീട്ട് ദീപാലങ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചു. മുഴുവന്‍ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

മണ്ഡലാടിസ്ഥാനത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ വൈകീട്ട് മേമുണ്ടയില്‍ നടക്കുന്ന നവകേരള സദസിനെ സ്വീകരിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണകമ്മിറ്റിയുടെ ആഹ്വാനം. ഇന്ന് വൈകീട്ട് ആറര മുതല്‍ 7 മണി വരെ വിളക്കുകൾ തെളിയിക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്.

ഇന്നു മുതല്‍ നവകേരളസദസ് എത്തുന്ന 25 ആം തിയ്യതി വരെ നഗസരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ അയച്ച നോട്ടീസില്‍ പറയുന്നത്.അലങ്കാരത്തിനൊപ്പം സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവരുടെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു.

അതേ സമയം നവകേരള സദസിന്റെ പ്രചാരണ ഘോഷയാത്രയില്‍ ജീവനക്കാരെ അണിനിരത്താന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പു മേധാവികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കത്ത് നല്‍കിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പ്രസിഡന്‍റിന്‍റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾക്കൂട്ടികളെ പൊരിവെയിലത്ത് നിർത്തിയതും വിവാദമായിരുന്നു.