നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സ്പീക്കറുടെ കോലം കത്തിച്ചു, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ജയപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേട് മറികടക്കാന്‍ ശ്രമിക്കുകയും, പൊലീസുമായി സമരക്കാര്‍ കയര്‍ക്കുകയും ചെയ്തതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. സമരക്കാര്‍ സ്പീക്കറുടെ കോലവും കത്തിച്ചു.

അതിനിടെ, നിയമസഭ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എംഎല്‍എ സനീഷിന്റെ പരാതിയിലാണ് ഒരു കേസ്. വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്

സനീഷിന്റെ പരാതിയില്‍ എച്ച്. സലാം, സച്ചിന്‍ദേവ്, അഡി. ചീഫ് മാര്‍ഷല്‍ മൊയ്ദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സനീഷിന്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭി ക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മര്‍ദ്ദിക്കുക, പരിക്കേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

അതേസമയം വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പരിക്കേല്‍പ്പിക്കല്‍, ഭീഷണി, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകള്‍.

റോജി എം ജോണ്‍, അനൂപ് ജേക്കബ്, പി കെ. ബഷീര്‍, ഉമാ തോമസ്, കെ.കെ. രമ, ഐസി ബാലകൃഷ്ണന്‍ എന്നിവരാണ് ഇതില്‍ പ്രതികള്‍.