യുവതിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി കൊന്നത്തടി സ്വദേശിയാണ് ശ്യാം കുമാര്‍.

ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയാണ് ആത്മഹത്യചെയ്തത്. ഷീബയെ പൊലീസ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി ന്ല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഷീബയും ശ്യാംകുമാറും പ്രണയത്തിലായിരുന്നു. ഷീബയുടെ ആത്മഹത്യാ കുറിപ്പില്‍ ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു.

ഡിസംബര്‍ 31-നാണ് ഷീബ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷീബയെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് കണ്ടെത്തിയിരുന്നു. ശ്യാംകുമാറിനെതിരെ യുവതിയുടെ കുടുംബം നേരത്തെയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളം അടിമാലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. നേരത്തെ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലാണ് ശ്യാം കുമാര്‍ ജോലി ചെയ്തിരുന്നത്.